ഗന്ധർവ്വപുരാണം

2009-09-30

ഞാനും പോലീസും-2:അമ്പടാ....................





'ഞാനും പോലീസും' കഴിഞ്ഞ ഭാഗത്തിൽ എനിക്ക്‌ പറ്റിയ അക്കിടി വായിച്ചിരിക്കുമല്ലോ അല്ലേ?ഇല്ലെങ്കിൽ ദാ ഇവിടെ ക്ലിക്കുക.


കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞ അനുഭവം വഴിയേ പോയ വയ്യാവേലിയായിരുന്നെങ്കിൽ ഇത്തവണത്തേത്‌ എന്റെ ഒരു ആവശ്യത്തിനിടയിൽ പറ്റിയതാണ്‌.


പ്രത്യേകിച്ച്‌ ആവശ്യമൊന്നുമില്ലെങ്കിലും എഞ്ചിനീയറിംഗ്‌ പഠനം കഴിയുമ്പോൾ പാസ്പോർട്ട്‌ എടുത്ത്‌ വക്കുന്ന ഒരു ഏർപ്പാട്‌ ഒരു നാട്ടുനടപ്പുപോലെയാണ്‌.പാസ്പോർട്ട്‌ എടുക്കാതെ നടക്കുന്ന എഞ്ചിനീയർമാർ എന്നു പറഞ്ഞാൽ സ്റ്റെതസ്കോപ്പ്‌ ഇല്ലാത്ത ഡോക്ടറെ പോലെയാണ്‌.പാസ്പോർട്ട്‌ എടുക്കാനുള്ള ആവേശമൊക്കെ കണ്ടാൽ മൈക്രോസോഫ്റ്റോ ഗൂഗിളോ മറ്റോ അമേരിക്കായിലേക്ക്‌ ചെല്ലാൻ പറഞ്ഞതുപോലെയാണ്‌.

പഠിക്കുന്ന സമയത്ത്‌ 'സാമൂഹ്യപ്രവർത്തനങ്ങളിൽ' സ്വൽപം താൽപര്യം കൂടിയതുകൊണ്ട്‌ കോഴ്സ്‌ കാലാവധി കഴിഞ്ഞിട്ടും ഒരു എഞ്ചിനീയറിംഗ്‌ ബിരുദധാരിയാവാനുള്ള എന്റെ ആഗ്രഹം പൂവണിഞ്ഞില്ല.പിന്നെ ഗൂഗിളും മൈക്രോസോഫ്റ്റുമൊക്കെ പിന്തിരിപ്പൻ ബൂർഷ്വാമുതലാളിത്തസ്ഥാപനങ്ങളായതുകൊണ്ട്‌ അവിടെയെങ്ങും ജോലിക്ക്‌ കയറാൻ മനസ്സ്‌ (പിന്നെ അവരും) സമ്മതിച്ചില്ല.കാര്യങ്ങൾ ഓഹരിവിപണിയിലെ സൂചിക പോലെ ചാഞ്ചാടികൊണ്ടിരുന്നതുകൊണ്ട്‌ പാസ്പോർട്ട്‌ എന്ന അത്യാവശ്യവസ്തുവിനെക്കുറിച്ച്‌ ഞാൻ ആലോചിച്ചതേ ഇല്ല.

കൂടെ പഠിച്ച കൂട്ടുകാരൊക്കെ പാസ്പോർട്ട്‌ എടുത്തില്ല എന്നറിയുമ്പോൾ എന്നെ ആശ്ചര്യത്തോടെ നോക്കാൻ തുടങ്ങി.നാട്ടുകാരും ബന്ധുക്കളൂം കൂടി ആശ്ചര്യപ്പെടാൻ തുടങ്ങിയത്തോടെ ഞാൻ തീരുമാനിച്ചു, 'എനിക്കും വേണം ഒരു പാസ്പോർട്ട്‌'.

അങ്ങനെ ആ മഹനീയകർമ്മം ഞാൻ തന്നെ ഏറ്റെടുത്തു.പാസ്പോർട്ട്‌ ഓഫീസിൽ ചെന്ന് എല്ലാം ശരിയാക്കി കൊടുത്തപ്പോൾ അവിടെയിരുന്ന മനുഷ്യൻ പറഞ്ഞു, 'പോലീസ്‌ എൻക്വയറിക്ക്‌ വീട്ടിൽ വരും'.ആയിക്കോട്ടെ ,വന്നോട്ടെ എന്നു വിചാരിച്ച്‌ ഞാൻ വീട്ടിലേക്കു പോയി.

പാസ്പോർട്ടിന്റെ കാര്യം ഞാൻ അന്നു തന്നെ മറന്നു.ഏതാണ്ട്‌ പത്തു ദിവസം കഴിഞ്ഞപ്പോഴുണ്ട്‌ വീട്ടിലേക്ക്‌ ഒരു ഫോൺകോൾ.പോലീസ്‌സ്റ്റേഷനിൽ നിന്നാണ്‌.എൻക്വയറിക്കു വീട്ടിൽ വന്നപ്പോൾ അയാൾക്ക്‌ എന്നെ കാണാൻ പറ്റിയില്ല .എന്നെ നേരിട്ട്‌ കണ്ട്‌ ഞാൻ ഞാൻ തന്നെയാണോ എന്നു തീർച്ചപ്പെടുത്തണം.സ്റ്റേഷനിലേക്ക്‌ ഒന്നു ചെല്ലണം.വരാം എന്നു ഞാൻ പറഞ്ഞു.

വിളി വന്നപ്പോഴേ അച്ഛൻ പറഞ്ഞു,ഇതു ചിക്കിളി തട്ടാൻ വേണ്ടിയുള്ള ഏർപ്പാടാണെന്ന്.അതുകൊണ്ട്‌ തന്നെ ഒരു ഗാന്ധി ഞാൻ പോക്കറ്റിൽ കരുതിയിരുന്നു.

എന്റെ സ്ഥലം സർക്കിൾ ഇൻസ്പെക്റ്റർ ഓഫീസിന്റെ പരിധിയിൽ വരുന്നതാണ്‌.ഞാൻ രാവിലേ അവിടെയെത്തി.നാട്ടിൽ നല്ലനടപ്പിനു പേരുകേട്ട ഒരാളായതുകൊണ്ട്‌ എനിക്കു ഇതേവരെ പോലീസ്‌സ്റ്റേഷനിൽ കയറേണ്ടിവന്നിട്ടില്ല(ഒരിക്കൽ കയറി.ആ കഥ പിന്നീട്‌).അതുകൊണ്ട്‌ ചെറിയൊരു ഭയം ഉള്ളിലുണ്ടായിരുന്നു.നേരെ വാതിൽക്കലെത്തി അവിടെയിരുന്ന സുന്ദരിയായ വനിതാപോലീസിനോട്‌,ഭയം പുറത്തുകാണിക്കാതെ ഒരു പാൽ‌പുഞ്ചിരി സമ്മാനിച്ച്‌,കാര്യം പറഞ്ഞു.അവർ അതിനേക്കാൾ നന്നായി ചിരിച്ചുകൊണ്ട്‌ അകത്തുണ്ടായിരുന്ന ഒരു പോലീസുമാമനെ ചൂണ്ടിക്കാണിച്ചു.എന്റെ സൗന്ദര്യത്തിൽ അവർ വീണുവെന്നുകരുതി ഞാൻ അകത്തേക്കുചെന്നു.

ഞാൻ ചെന്നു പോലീസുമാമന്റെ മുൻപിൽ തൊഴുതുനിന്നു.ഒരു കറുത്തിരുണ്ട് ഭീമാകാരമായ രൂപം.ആ കുടവയറിന്റെ വലിപ്പം ഒന്നു കാണേണ്ടതു തന്നെ.പോലീസ് റിക്രൂട്ട്മെന്റിലെ ഫിസിക്കൽ ടെസ്റ്റിനുശേഷം അയാളുടെ ദേഹത്തിന് എന്തെങ്കിലും ഒരിളക്കം തട്ടിയതായി തോന്നിയില്ല.

അദ്ദേഹം എന്നെ ആകെയൊന്നു നോക്കി.ഏതാണ്ടൊരു ഗുണ്ടയെ നോക്കുന്ന പോലെ.പിന്നെ തൊണ്ടയനക്കി ഒന്നു കാറി.പിന്നെ എന്റെ പേരും മറ്റും ചോദിച്ചു.സർട്ടിഫിക്കറ്റൊക്കെ വാങ്ങി പരിശോധിച്ചു.പിന്നെ എന്റെ മുഖത്തു നോക്കി പറ്റില്ല എന്ന മട്ടിൽ തലയാട്ടി.ഇതെന്തു പുകിലെന്നറിയാതെ ഞാൻ എന്റെ നട്ടെല്ലു കുറച്ചു കൂടി വളച്ചങ്ങു നിന്നു.

"മോനേ(മുൻപിലൊന്നുമില്ല കേട്ടോ),ഇതു ശരിയാകില്ലല്ലോ.അഡ്രസ്സിൽ ചെറിയൊരു പ്രശ്നമുണ്ടല്ലോ?"
(സംഗതി ഇതാണ്‌.ഞങ്ങൾ പുതിയ വീട്‌ വച്ചപ്പോൾ പേരൊന്നു മാറ്റി.പക്ഷേ പോസ്റ്റാഫീസിലും മറ്റു എഴുത്തുകുത്തുകളിലുമൊക്കെ പഴയ പേരു തന്നെയാണ്‌)

മാമൻ തുടരുകയാണ്‌,"ഈ അഡ്രസ്സു വച്ച്‌ പാസ്പോർട്ട്‌ തന്നാൽ അതു പ്രശ്നമാകും.നാളെ വേറെ ആരെങ്കിലും നോക്കിയാൽ എന്റെ ജോലി പോകും.സംഗതി സീരിയസ്സാണ്‌."

ഞാൻ വീടിന്റെ പേരു മാറ്റിയ കാര്യമൊക്കെ പറഞ്ഞുനോക്കി.പക്ഷെ മാമൻ ഒരു വിധത്തിൽ അടുക്കുന്നില്ല.സത്യസന്ധനായ ഒരു പോലീസുകാരൻ ഇതിനൊക്കെ എങ്ങനെ കൂട്ട്‌ നിൽക്കും എന്നൊരു ഭാവമായിരുന്നു അദ്ദേഹത്തിന്‌.

"എന്തായാലും ഇതു പെട്ടെന്നൊന്നും നടക്കില്ല.ഒരു കാര്യം ചെയ്യ്‌.രണ്ടു ദിവസം കഴിഞ്ഞ്‌ ഒന്നുകൂടി വന്നു നോക്ക്‌."

പോലീസ്‌സ്റ്റേഷനിൽ കയറ്റി ഇറക്കി കാര്യം സാധിക്കുക എന്ന സ്ഥിരം പോലീസുബുദ്ധി.അപ്പോൾ പോക്കറ്റ് കാലിയാക്കിയാലേ പറ്റൂ.

'നക്കിത്തരത്തിൽ' മുൻപിൽ നിൽക്കുന്ന ജാതിയിൽ പെട്ടതുകൊണ്ട്‌ പണം കൊടുക്കുക എന്നത്‌ എന്നും എനിക്ക്‌ ബുദ്ധിമുട്ടുള്ള കാര്യമാണ്‌.'ഈ പണം കൊണ്ട്‌ അയാൾക്ക്‌ ഒരു ഉപയോഗവും ഉണ്ടാകരുതേ എന്നു പ്‌രാകിക്കൊണ്ട്‌ ഞാൻ നോട്ട്‌ എടുത്തു.കിമ്പളം കൊടുത്ത്‌ മുൻപരിചയമില്ലാത്തതുകൊണ്ട്‌ എങ്ങനെ കൊടുക്കണമെന്ന് അറിയാതെ ഞാൻ നിന്ന് പരുങ്ങി.കയ്യിൽ കൊടുക്കണോ,ചവറ്റുകുട്ടയിൽ ഇടണോ,അതോ ഇനി മുൻ‌വശത്തെ ഏതെങ്കിലും ചായക്കടയിൽ കൊടുക്കണോ?ഒടുവിൽ രണ്ടും കൽപ്പിച്ച്‌ വിറയാർന്ന കൈകൾ കൊണ്ട്‌ ആ നോട്ട്‌ മുൻപിലേക്ക്‌ നീട്ടി.

"എന്തായിത്‌?" നിഷ്കളങ്കമായ ഒരു ചോദ്യം.കുഴപ്പമായോ എന്നു കരുതി ഞാൻ കൈ പുറകിലേക്ക്‌ വലിച്ചപ്പോൾ നോട്ട്‌ കാണുന്നില്ല.കണ്ണടച്ച്‌ തുറക്കുന്നതിന്‌ മുൻപ്‌ നോട്ട്‌ അപ്രത്യക്ഷമാക്കിയ ആ ഇന്ദ്രജാലക്കാരനെ ഞാൻ ആരാധനയോടെ നോക്കി.ഒന്നു ശിഷ്യപ്പെട്ടാലോ.........?

അതുവരെ ഗൗരവത്തിൽ സംസാരിച്ച മാമൻ സുസ്മേരവദനനായി,കണ്ണുകളിൽ തിളക്കത്തോടെ,ആവേശത്തോടെ,എന്തെന്നില്ലാത്ത സ്നേഹത്തോടെ എന്നോട്‌ പറഞ്ഞു:
"ഇതൊക്കെ സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങളല്ലേ?വിവരമുള്ള ആരേലും ഇതൊക്കെ വലിയ പ്രശ്നമാക്കുമോ?മോൻ പൊക്കോ,പേപ്പറൊക്കെ ഞാൻ ശരിയാക്കി അയച്ചോളാം."

എന്താണ്‌ സംഭവിച്ചതെന്നു മനസ്സിലാകുന്നതിന്‌ മുൻപേ ഞാൻ പുറത്തെത്തി.വെളിയിൽ ഇരുന്ന വനിതാപോലീസുകാരി എന്നെ നോക്കി വീണ്ടും ചിരിച്ചു.ആ ചിരിയുടെ അർത്ഥം അപ്പോഴാണ്‌ എനിക്ക്‌ പിടികിട്ടിയത്‌.

പുലിവാൽക്കഷണം:കൈക്കൂലി വാങ്ങുന്നതും ‘കൊടുക്കുന്നതും’ ശിക്ഷാർഹമാണ്.അതുകൊണ്ട് ഈ കാര്യം ആരോടും പറയല്ലേ........................................

18 comments:

  1. കൂടെ പഠിച്ച കൂട്ടുകാരൊക്കെ പാസ്പോർട്ട്‌ എടുത്തില്ല എന്നറിയുമ്പോൾ എന്നെ ആശ്ചര്യത്തോടെ നോക്കാൻ തുടങ്ങി.നാട്ടുകാരും ബന്ധുക്കളൂം കൂടി ആശ്ചര്യപ്പെടാൻ തുടങ്ങിയത്തോടെ ഞാൻ തീരുമാനിച്ചു, 'എനിക്കും വേണം ഒരു പാസ്പോർട്ട്‌'.

    ReplyDelete
  2. "കണ്ണടച്ച്‌ തുറക്കുന്നതിന്‌ മുൻപ്‌ നോട്ട്‌ അപ്രത്യക്ഷമാക്കിയ ആ ഇന്ദ്രജാലക്കാരനെ ഞാൻ ആരാധനയോടെ നോക്കി..."
    ഓരോരോ കലകള്‍!!

    "മോൻ പൊക്കോ"

    ReplyDelete
  3. ഇന്ദ്രജാലക്കാരൻ പോലിസുമാമ്മന്റെ കഥ സൂപ്പർ ഇനിയും പോർട്ടെ

    ReplyDelete
  4. കാര്യം നേടാന്‍ കഴുതക്കാലും പിടിക്കണം എന്നല്ലേ?

    ReplyDelete
  5. "എന്തായിത്‌?" നിഷ്കളങ്കമായ ഒരു ചോദ്യം.കുഴപ്പമായോ എന്നു കരുതി ഞാൻ കൈ പുറകിലേക്ക്‌ വലിച്ചപ്പോൾ നോട്ട്‌ കാണുന്നില്ല."

    ഹ...ഹ...

    ReplyDelete
  6. "ഇത് തന്ടാ പോലീസ്"

    അയോ...ഒരു സിനിമാ പേര് പറഞ്ഞു പോയതാ

    ReplyDelete
  7. നല്ല അവതരണം... കലക്കി!!!


    എന്റെ പേജുകളും സന്ദര്‍ശിക്കൂ...

    http://keralaperuma.blogspot.com/

    http://neervilakan.blogspot.com/

    ReplyDelete
  8. 1979ല്‍ 25 രൂപ ‘ധര്‍മം’നല്‍കി സമ്പാദിച്ച,ഒരു പസ്പോര്‍ട്ട്
    എന്‍റെ ശേഖരത്തിലുണ്ട്! അന്ന് വളരേ വലിയ സംഖ്യയാണു!

    ReplyDelete
  9. അതു കൊള്ളാം! എന്തായാലും സംഗതി കിട്ടിയല്ലോ!

    എനിക്കിനിയും പാസ്പോര്‍ട്ട് കിട്ടിയില്ല!

    ReplyDelete
  10. എന്തൊരു യാത്രിശ്ചികത ഞാന്‍ പാസ്പോര്‍ട്ട്‌ അപേഷിച്ച ദിവസമാണിന്ന്.
    അന്നുതന്നെ ഈ പോസ്റ്റും വായിച്ചു.പോലീസ് അണ്ണന്മാര്‍ എന്നെയും കുഴക്കുമോ ആവോ ...?

    ReplyDelete
  11. ഗാന്തി എന്ന് പറഞ്ഞ് ഡോളര്‍ കൊടുക്കുന്നൊ. നിന്നെ പോലീസിനെ കൊണ്ട് പിടിപ്പിക്കും ങാഹ ഹാ..:) :)

    ഓടോ:- എന്റെ വളരെ ചെറുപ്പത്തില്‍ ഇത് പോലൊരു ഏമാന് പത്ത് രൂപ കൊടുത്തിട്ടുണ്ട്. പാസ്പോര്‍ട്ടിന് 27രൂപ 50 പൈസ. മണിയോര്‍ഡര്‍ ഫോമിന് 3 പൈസ.അതിന് പോസ്റ്റാഫീസില്‍ 10 പൈസ കൊടുത്തപ്പോള്‍ ചില്ലറയില്ല ബാക്കി തരാന്‍. ഇന്നിനി സമയമില്ല നാളെ വരൂ എന്ന് പറഞ്ഞതും ഓര്‍ക്കുന്നു.

    ReplyDelete
  12. കലക്കന്‍ പോസ്റ്റ്.

    ReplyDelete
  13. പോലീസ് സ്റ്റേഷനിൽ രണ്ടു പ്രാവശ്യവും കയറിയത് രസകരമായി എഴുതിയിരിക്കുന്നു. ഇപ്പോൾ തുക മാത്രം പോര,പിടിപാടും വേണം. ഇനിയും വരട്ടെ...നല്ലത്.

    ReplyDelete
  14. പോലീസ് സ്റ്റേഷനിൽ രണ്ടു പ്രാവശ്യവും കയറിയത് രസകരമായി എഴുതിയിരിക്കുന്നു. ഇപ്പോൾ തുക മാത്രം പോര,പിടിപാടും വേണം. ഇനിയും വരട്ടെ...നല്ലത്.

    ReplyDelete
  15. തലയാട്ടി.ഇതെന്തു പുകിലെന്നറിയാതെ ഞാൻ എന്റെ നട്ടെല്ലു കുറച്ചു കൂടി വളച്ചങ്ങു നിന്നു.

    "മോനേ(മുൻപിലൊന്നുമില്ല കേട്ടോ),ഇതു ശരിയാകില്ലല്ലോ.അഡ്രസ്സിൽ ചെറിയൊരു പ്രശ്നമുണ്ടല്ലോ?"

    ITHU KALAKKI MONUSSEE

    ReplyDelete
  16. അനുഫവം ഗൊള്ളാം
    നര്‍മ്മം അതിലും കൊള്ളാം.

    ആശംസകള്‍

    പുലിവാല്‍ക്കഷണം : ഒരു ഗാന്ധി ഞാൻ പോക്കറ്റിൽ കരുതിയിരുന്നു.. മനസ്സിലായില്ല എത്രാന്ന്, പണ്ട് 10 രൂപാ മുതല്‍ ഇങ്ങോട്ടുണ്ടല്ലോ. ആവശ്യം വന്നാലോ, അല്ല ആര്‍ക്കേലും വന്നാലോ, അതോണ്ട് ചോദിക്കുവാ!

    (ഗാന്ധി 50 പൈസയില്‍ ഉണ്ടായിരുന്നോ? അതോ നെഹ്രു മാത്രം? ഛെ ഓര്‍മ്മ കിട്ടണില്ലല്ലോ)

    ReplyDelete

ഒരു കമന്റ്‌...................പ്ലീസ്‌!!!!!!!!!!!!!!!!